Friday, 21 December 2012

എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നതടക്കം എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശയിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ലെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണെ്ടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി. ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കു പകരം പുറംജോലി കരാര്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ശിപാര്‍ശ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് എസ്.ശര്‍മ പറഞ്ഞു. സി. ദിവാകരന്‍, മാത്യു ടി.തോമസ്, എ.എ. അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

ഡോ.ബി.എ. പ്രകാശ് അധ്യക്ഷനായ എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയോടു സാമ്പത്തികസ്ഥിതിയുടെ അവലോകനം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. '' സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനില അവലോകനം ചെയ്യാന്‍ ഇതുപോലെ രണ്ടു സമിതികള്‍ നേരത്തേയും ഉണ്ടായിരുന്നു. 2010-11 കാലത്തെ സാമ്പത്തിക നിലയാണ് ഈ സമിതി അവലോകനം ചെയ്തത്. അവരുടെ അഭിപ്രായങ്ങളാണു റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതുവരെ, ആ അഭിപ്രായങ്ങളെക്കുറിച്ചു നിങ്ങളെപ്പോലെതന്നെ ഞാനും അജ്ഞനായിരുന്നു. സമിതിയുടെ നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. നല്ലതുമാത്രം സ്വീകരിക്കും. അതുകൊണ്ടു ശമ്പള പരിഷ്‌കരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ട.''മുഖ്യമന്ത്രി പറഞ്ഞു.
 
റിവ്യൂ കമ്മിറ്റി അധ്യക്ഷന്‍ ഡോ.ബി.എ. പ്രകാശ് കോണ്‍ഗ്രസിന്റെ നയങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന വാദത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനകാര്യ മന്ത്രി എന്നിവരടങ്ങിയ സമിതിയാണു റിവ്യൂ കമ്മിറ്റി അധ്യക്ഷനെ നിയമിച്ചത്. പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ച ഡോ.വി. നാഗരാജ നായിഡുവിനെ സമിതിയംഗമാക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്തു നിയമിക്കപ്പെട്ട എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റികളാണു പങ്കാളിത്ത പെന്‍ഷനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നിര്‍ദേശങ്ങളിന്മേല്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരായതുകൊണ്ട് അന്നു ഞങ്ങള്‍ വിവാദമുണ്ടാക്കിയില്ല. ഇതുപോലുള്ള വിഷയങ്ങള്‍ അടിയന്തര പ്രമേയമാക്കുന്നതിനു മുമ്പ് തോമസ് ഐസക്കിനോടു ചോദിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുന്ന വിഷയങ്ങള്‍ കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇല്ല. ഇതൊരു സ്റ്റാറ്റിയൂട്ടറി കമ്മിറ്റി മാത്രമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

No comments: