Wednesday, 23 January 2013

പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍

Thursday, June‍ 12, 2025 തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികഭദ്രതയുള്ള 864 ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പുതിയ തസ്തികകളും അനുവദിക്കുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
         ഒരു പഞ്ചായത്തിന് ഒന്ന് എന്ന കണക്കില്‍ 990 എല്‍ഡി ക്ലാര്‍ക്ക് തസ്തികകളാണു പഞ്ചായത്തുകളില്‍ അധികമായി ഏര്‍പ്പെടുത്തുന്നത്. ജീവനക്കാരുടെ അഭാവം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്ന പഞ്ചായത്ത് മന്ത്രി എം.കെ. മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്നാണ് അധിക തസ്തികകള്‍ സൃഷ്ടിച്ചത്. അസിസന്റ് സെക്രട്ടറിമാരുടെ തസ്തിക സാമ്പത്തികഭദ്രതയുള്ള പഞ്ചായത്തുകളില്‍ മാത്രം അനുവദിച്ചത് ഇവര്‍ക്കു ശമ്പളം നല്‍കേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ 102 അധ്യാപക തസ്തികകള്‍ അനുവദിച്ചു. 66 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 36 പോസ്റ്റുകളില്‍ പുനര്‍വിന്യാസം വഴി ഒഴിവുകള്‍ നികത്തും. ഇതോടെ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ എഐസിടിഇ തീരുമാനപ്രകാരമുള്ള 100 ശതമാനം തസ്തികകളും പൂര്‍ത്തിയായതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
          ഷൊര്‍ണൂര്‍ പ്രിന്റിംഗ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിനോടനുബന്ധിച്ചുള്ള പോളിടെക്‌നിക്കിന് ആറ് അധ്യാപക തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കും സ്ഥാപിക്കാന്‍ തിരുവനന്തപുരം മുട്ടത്തറയില്‍ ഒരു ഏക്കര്‍ സ്ഥലം അനുവദിച്ചു. കോതമംഗലം കരൂര്‍ തോടിനു പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.45 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ പനയ്ക്കാപ്പുഴയുടെ സംരക്ഷണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുമായി 1.85 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

No comments: